Wednesday, August 29, 2012

തിരുവോണാശംസകള്‍


ഞങ്ങളുടെ ഹൃദയം നിറഞ്ഞ തിരുവോണാശംസകള്‍

Tuesday, August 28, 2012

എന്റെ പ്രണയം





നിന്റെ കൈ പിടിച്ചു നമ്മള്‍ നടന്നു വന്ന വഴിയില്‍ കൂടി ഒരിക്കല്‍ കൂടി ഞാന്‍ തിരിച്ചു നടന്നു... പൂക്കള്‍ വിതറിയ ആ വഴിയില്‍ വെച്ചാണല്ലോ നിന്നെ എനിക്ക് കിട്ടിയത്‌,,, ആ വഴിയില്‍ ഒരിടത്ത് വാടി കരിഞ്ഞ പൂക്കള്‍ വിതറിയ സ്ഥലത്ത് വെച്ചാണല്ലോ... നിന്നെ എനിക്ക് നഷ്ടമായത്...ആ വഴിയുടെ അവസാനം ഞാന്‍ നിന്നെ വീണ്ടും കണ്ടു മുട്ടി,,, നമ്മുടെ പ്രണയം വീണ്ടും പൂത്തുതുടങ്ങി, അവിടെ നിറയെ പൂക്കള്‍ വിതറിയിരുന്നു...നീ എനിക്ക് വേണ്ടി... പക്ഷെ ആ പൂത്തു വന്ന പ്രണയത്തെ ഒരു കൊടുങ്കാറ്റു പോലെ എന്നില്‍ നിന്നും നിന്നെ അകറ്റിയതാണോ? നിന്നില്‍ നിന്നും എന്നെ അകറ്റിയതാണോ??? 



ജോ



എന്റെ പ്രിയ കൂട്ടുക്കാരി






ഒരു നാള്‍ പ്രകാശം പൊഴിക്കുന്ന പുഞ്ചിരിയുമായി എന്റെ മുന്നിലേക്ക്‌ വന്ന എന്റെ പ്രിയ കൂട്ടുക്കാരി.... ഇന്നും എന്റെ ജീവന്റെ ജീവനായ എന്റെ പ്രിയ കൂട്ടുക്കാരി... ഒത്തിരി വേദനകളുമായി എന്റെ മുന്നിലേക്ക്‌ വന്ന കൂട്ടുക്കാരിയെ എന്റെ വേദനകള്‍ എല്ലാം മാറ്റി നിര്‍ത്തി ഞാന്‍ അവളെ സന്തോഷിപ്പിക്കുമായിരുന്നു. നങ്ങളുടെ ഈ സൌഹൃദം കൂടുതല്‍ കൂടുതല്‍ അടുത്തപ്പോള്‍ എന്റെ വേദനകള്‍ക്ക് അവളും അവളുടെ വേദനകള്‍ക്ക് ഞാനും സാന്ത്വനമായിരുന്നു. മനസ്സിന് കുളിര് നല്‍കി എന്നും എന്റെ ഈ പ്രിയ കൂട്ടുക്കാരി എന്റെ മുന്നില്‍ ഓടി നടക്കുമായിരുന്നു. വര്‍ണ്ണങ്ങള്‍ വാരി വിതറിയ അനേകം നിമിഷങ്ങള്‍ നങ്ങളുടെ സൌഹൃദങ്ങള്‍ക്ക് ഇടയിലൂടെ കടന്നു പോയി ,,,, ചെറു പിണക്കങ്ങള്‍ പോലും തേനൂറും മധുരമായിരുന്നു നങ്ങള്‍ക്ക്... പിണക്കങ്ങളില്‍ പോകുന്നു എന്ന് പറഞ്ഞു എന്നെ മണ്ടനാക്കി പോകാറുണ്ട്. കുറച്ചു കഴിഞ്ഞു പൂവില്‍ നിന്നും തേന്‍ നുകരാന്‍ വരുന്ന ചിത്രശലഭത്തെ പോലെ ഓടി എത്തും എന്നിലേക്ക്,,, അവളുടെ സ്നേഹമായിരുന്നു എന്റെ ജീവിതത്തില്‍ എനിക്ക് തന്ന സന്തോഷങ്ങള്‍ എല്ലാം... എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു കൂട്ടുക്കാരിയാണ് ഇന്നും എന്റെ കൂടെ ഉള്ള ഈ പ്രിയ കൂട്ടുക്കാരി.... എനിക്ക് ഈ കൂട്ടുക്കാരിയെ സമ്മാനിച്ച ദൈവത്തിന് നന്ദി !!!!!!!







നൊമ്പരം




ഒരിക്കല്‍ ഞാന്‍ നിന്നെ തീവ്രമായി, ഗാഢമായി, ശാന്തമായി ഇനിയൊരിക്കലും ആര്‍ക്കും സ്നേഹിക്കനാവാത്ത വിധത്തില്‍ തന്നെ, നിന്നെ സ്നേഹിച്ചിരുന്നു . ആ സ്നേഹത്തിന്റെ ചുട്ടുപൊള്ളുന്ന കനല്‍ ഇന്നും എന്റെ ആത്മാവിനെ നൊമ്പരപ്പെടുത്തുന്നു. ഇനിയും നിനക്കു ഞാനൊരു നൊമ്പരമാകരുതെന്നു എനിക്കു നിര്‍ബന്ധം ഉണ്ട്. ഇനി മേലില്‍ എന്റെ സ്നേഹം നിന്നെ അലട്ടരുതെന്നും....കാരണം നിനക്ക് പ്രണയം ഒരു ആഘോഷം ആയിരുന്നു...അത് നീ ഇന്നും ആഘോഷിക്കുന്നു ..മുറിവേറ്റ എന്റെ മനസ്സിനെയും ചേതനയറ്റ എന്റെ ശരീരത്തെയും നോക്കി നീ എന്നെ പരിഹസിക്കുന്നു. നീ ഒരു നാള്‍ എന്റെ പ്രണയത്തിനു സമയവും നിബന്ധനകളും വെച്ചു... എന്റെ പ്രണയം ഇവിടെ മരിക്കുന്നു...നിന്റെ പ്രണയ ദാഹം വീണ്ടും പൊട്ടി മുളക്കുന്നു...ഞാന്‍ സ്നേഹിച്ചതില്‍ കൂടുതല്‍ ആയി ഇനിയൊരാള്‍ നിന്നെ സ്നേഹിക്കട്ടെ.!!!!!!!!!!!!!!!!!!!!!!!! 




ജോ 




എകാന്തത




ഒളിച്ചുവെച്ച കദനഭാരം ഇടവപാതി മഴ പോലെ ആര്‍ത്തു ഇരമ്പി പെയ്യുന്നു. കര കവിഞ്ഞു ഒഴുകുന്ന പുഴപോലെ അത് മനസ്സില്‍ നിന്ന് ഒഴുകി എന്റെ കണ്ണില്‍ നിന്നും പ്രവഹിക്കുന്നു. ഇനി എന്റെ യാത്ര ഒറ്റയ്ക്ക്... നമ്മള്‍ കണ്ടു മുട്ടിയത്‌ എന്തിനു ആയിരുന്നു. എന്റെ ജീവനും അഭിമാനവും പണയം വെച്ച് നിന്നെ ഞാന്‍ സംരക്ഷിച്ചത് എന്തിനായിരുന്നു. എന്റെ പ്രണയയത്തിനു നീ എനിക്ക് തന്ന സമ്മാനമാണോ ഈ എകാന്തത!!!!! 


ജോ

Sunday, August 26, 2012

മഴക്കാലം ഓര്‍മ്മകളെ ഉണര്‍ത്തുന്ന കാലം




മഴക്കാലം ഓര്‍മ്മകളെ ഉണര്‍ത്തുന്ന കാലമാണ്. കുട്ടിക്കാലങ്ങളില്‍ മഴപെയ്യുമ്പോള്‍ മഴയത് തുള്ളി ചാടി കളിച്ചിരുന്നതും, മഴയത്ത് കളിക്കുമ്പോള്‍ അമ്മ വന്നു ചീത്ത പറയുകയും മഴയത്ത് നിന്ന് പിടിച്ചു കയറ്റി അമ്മയുടെ സാരിയുടെ തലകൊണ്ട് തല തോര്‍ത്തി തരുന്നതും കളിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇടി മുഴങ്ങുമ്പോള്‍ പേടിച്ചു വീടിന്റെ ഉള്ളിലേക്ക് ഓടി കയറുന്നതും. നല്ല കാറ്റ് വരുമ്പോള്‍ അമ്മയെ കെട്ടി പിടിച്ചു നില്‍ക്കുന്നതും തണുക്കുമ്പോള്‍ അമ്മയുടെ കൂടെ പോയി കിടക്കുന്നതും അങ്ങനെ മഴക്കാലം കുട്ടിക്കാലത്ത് നമുക്ക്‌ തന്ന നല്ല ഓര്‍മ്മകള്‍ ആണ്... 

ചില ദിവസങ്ങളില്‍ മഴ തോരാതെ പെയ്യുമ്പോള്‍ പലരും എന്തൊരു നശിച്ച മഴ എന്ന് ശപിക്കുന്നത് കേള്‍ക്കാം. മഴയെ എത്ര ശപിച്ചാലും മനസ്സ് കൊണ്ട് നമ്മള്‍ എല്ലാവരും മഴയെ ഒത്തിരി ഇഷ്ടപ്പെടുന്നു...ചിലര്‍ക്ക് മഴയോട് പ്രണയം, സ്നേഹം അങ്ങനെ മഴയെ ഇഷ്ടപ്പെടാത്തവര്‍ ഇല്ല....മേടത്തില്‍ നിനച്ചിരിക്കാതെ വന്നെത്തുന്ന 'കള്ളമഴ'കളെ നേരിടാന്‍ പുരകള്‍ വിഷുവിന് മുന്‍പേ കെട്ടിമേഞ്ഞിരുന്നു എന്റെ ചെറുപ്പക്കാലങ്ങളില്‍ ...ഇന്ന് അങ്ങനെ ഉള്ള വീടുകള്‍ ഇല്ലല്ലോ ....അന്ന് നെയ്പ്പുല്ലും മെടഞ്ഞ ഓലയും കൊണ്ടാണ് 'പുരകെട്ടു'കള്‍ നടത്തിയിരുന്നത്. പുര കെട്ടുന്ന ആ സമയത്ത് സ്കൂള്‍ അവധി ആയതിനാല്‍ ഒരു ഉത്സവം പോലെ ആണ് പുര കെട്ടുന്നത് ആഘോഷിച്ചിരുന്നത് എല്ലാം ഇന്നും നല്ല ഓര്‍മ്മകള്‍ ആയി മനസ്സില്‍ നില്‍ക്കുന്നു. 

മഴയെ കുറിച്ച് നമ്മുടെ മലയാളത്തിന്റെ പ്രിയ കവികള്‍ തന്നെ ഒരുപാട് എഴുതിയിട്ടുണ്ടല്ലോ... മഴക്കാലം വായനക്കാലം കൂടിയാണ് എന്ന് പറയാറുണ്ട്‌. വായന ഗൗരവമായി എടുത്ത ഏതൊരാള്‍ക്കും മഴയുടെ ശബ്ദങ്ങള്‍ക്കൊപ്പം മാത്രം ഓര്‍മ്മിക്കാവുന്ന ചില പുസ്തകങ്ങളെങ്കിലുമുണ്ടാവും. മുട്ടത്തുവര്‍ക്കിയും കാനവും എം.ടിയും ഉറൂബൂം ബഷീറും നന്തനാരും പാറപ്പുറത്തും അങ്ങനെ മലയാളത്തിന്റെ ഒത്തിരി പ്രിയ കവികള്‍ ബാല്യകൗമാരങ്ങളില്‍ മഴയുടെ നാനാര്‍ത്ഥങ്ങള്‍ക്കൊപ്പം എന്നിലേക്ക് കുടിയേറിയവരാണ്. 

ഓരോ മഴക്കാലം വരുമ്പോഴും നമ്മുക്ക് മഴക്കാലം തന്നു പോയ നല്ല നല്ല ഓര്‍മ്മകളെ വീണ്ടും വീണ്ടും ഉണര്‍ത്തുന്നു.... 










Saturday, August 25, 2012

പനിനീര്‍ പൂവിന്റെ വിരഹവും പ്രണയവും




ഒരു ചുവന്ന പനിനീര്‍ പൂവിന് വണ്ടിനോട് ഭയങ്കരമായ പ്രണയം ആയിരുന്നു. എന്നാല്‍ വണ്ടിന് പൂവിനോട് തേന്‍ കുടിക്കാനുള്ള പ്രണയം മാത്രമേ ഉണ്ടായിരുന്നൊള്ളൂ. ഒരു നാള്‍ വണ്ട്‌ പനിനീര്‍ പൂവിനോട് ഒന്നും പറയാതെ പാറി പോയി, എന്നാല്‍ പനിനീര്‍ പൂവ് വണ്ടിനെയും കാത്ത് ഇരുന്നു. വണ്ട്‌ വരും എന്ന പ്രതീക്ഷയില്‍ പക്ഷെ വണ്ട്‌ വന്നില്ല, പനിനീര്‍ പൂവ് ആ സങ്കടം സഹിക്കാന്‍ കഴിയാതെ കരയുക ആയിരുന്നു. അപ്പോള്‍ ആണ് ആ വഴി ഒരു ചിത്രശലഭം വന്നത്. പനിനീര്‍ പൂവ് സങ്കടങ്ങള്‍ സഹിക്കാന്‍ വയ്യാതെ എല്ലാം ചിത്രശലഭത്തിനോട് പറഞ്ഞു. ചിത്ര ശലഭം പനിനീര്‍ പൂവിന്റെ സങ്കടങ്ങള്‍ കേട്ട് ഇരുന്നു. ഒരുപാട് വേദനകള്‍ ഉണ്ടായിരുന്നു ചിത്ര ശലഭത്തിന് അതുകൊണ്ട് തന്നെ ചിത്ര ശലഭം പനിനീര്‍ പൂവിന്റെ സങ്കടം കേട്ട് ഇരുന്നു. അങ്ങനെ അവര്‍ തമ്മില്‍ പ്രണയത്തിലായി...അവര്‍ പ്രണയം തുടങ്ങി കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോളാണ് വണ്ട്‌ തിരിച്ചു വന്നത്. ആ സമയത്ത് പനിനീര്‍ പൂവിന് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. പക്ഷെ പനിനീര്‍ പൂവ് ഒരു തീരുമാനം എടുത്തു. എന്റെ വേദനകളില്‍ കൂട്ടിന് ഇരുന്ന ചിത്ര ശലഭത്തെ പനിനീര്‍ പൂവ് ഒഴിവാക്കാന്‍ തയ്യാറായില്ല. അത് കേട്ടപ്പോള്‍ വണ്ട്‌ വീണ്ടും പറന്നു അകന്നു പോയി...പനിനീര്‍ പൂവ് ...ഒരേ സമയം വണ്ടില്‍ നിന്നും വിരഹവും, ചിത്ര ശലഭത്തില്‍ നിന്നും പ്രണയവും സീകരിക്കേണ്ടി വന്നു... 


വിരഹം സഹിക്കാന്‍ കഴിയാത്ത ഒരു വേദനയാണ്. വണ്ട്‌ നല്‍കിയ വിരഹ വേദനയെ ചിത്രശലഭം സ്നേഹം കൊണ്ട് കീഴടക്കി ... 







മഴ പഴഞ്ചൊല്ലുകള്‍


  • കര്‍ക്കടകം കഴിഞ്ഞാല്‍ ദുര്‍ഘടം കഴിഞ്ഞു
  • കര്‍ക്കടകത്തില്‍ പത്തില കഴിക്കണം
  • കര്‍ക്കിടക ഞാറ്റില്‍ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാല്‍ മറക്കരുത്
  • കര്‍ക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം
  • കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും മാണിക്യം
  • കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും വിള
  • തുലാപത്ത് കഴിഞ്ഞാല്‍ പിലാപൊത്തിലും കിടക്കാം
  • മകരത്തില്‍ മഴ പെയ്താല്‍ മലയാളം മുടിഞ്ഞു പോകും
  • മീനത്തില്‍ മഴ പെയ്താല്‍ മീനിനും ഇരയില്ല
  • മേടം തെറ്റിയാല്‍ മോടന്‍ തെറ്റി
  • വെയിലും മഴയും കുറുക്കന്റെ കല്ല്യാണം 

കുപ്പിവള




വളകള്‍ കൈകള്‍ക്ക് എപ്പോഴും അലങ്കാരമാണ്. സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ഘടകവളകളും, ഈളുവളകളും ഇട്ട് നടന്ന ഒരു ജനറേഷന്‍ അവസാനിച്ചു. 
ഇപ്പോള്‍ വ്യത്യസ്ത വളകള്‍ , വിവിധ രൂപങ്ങളില്‍ , കളറുകളില്‍ വിപണിയില്‍ നിറയുമ്പോള്‍ ആരെങ്കിലും വിലയേറിയ സ്വര്‍ണ്ണത്തിനു പിറകേ പോകുമോ.......?  
കുപ്പിവളകള്‍ ഒരു കാലത്ത് അപ്രത്യക്ഷങ്ങളായിരുന്നു പകരം വിവിധ ബ്രേസ്‌ലറ്റുകള്‍ ഫാഷന്‍ ലോകത്ത് എത്തി. എന്നാല്‍ പഴയ പ്രണയ കഥകളിലെ വില്ലന്‍ ആയിരുന്ന കുപ്പിവള വീണ്ടും പൂര്‍വ്വാധികം ശക്തിയോടെ യുവഹൃദയങ്ങള്‍ കീഴടക്കിയിരിക്കുകയാണ്. 












ഓണാശംസകള്‍




ഇക്കുറി റമദാന്‍ ഓണത്തിന് തിരി കൊളുത്തിയിട്ടാണ് നമ്മളോട് വിട പറഞ്ഞത് ..ചിങ്ങം വിളവെടുപ്പ് കാലമാണ്. വിളവെടുപ്പുത്സവമായ ഓണം ചിങ്ങമാസത്തിലെ പത്തു നാളുകളില്‍ ആഘോഷിക്കപ്പെടുന്നു. അത്തം മുതല്‍ തിരുവോണം വരെയുള്ള പത്തുനാളുകളിലും പ്രത്യേകമായ ചടങ്ങുകളോടെ ഓണം ആചരിക്കുന്നു. എന്നാല്‍ ഇക്കുറി അത്തം മുതല്‍ പത്താം നാള്‍ തിരുവോണം എന്ന കണക്ക് തെറ്റിച്ച് ഇത്തവണ ഒമ്പതാം നാള്‍ തിരുവോണം എത്തും എന്ന പ്രതേകത കൂടി ഈ ഓണത്തിന് ഉണ്ട്. പൂരാടവും ഉത്രാടവും ഒരേ ദിവസം വന്നെത്തുന്നതിനാലാണ് തിരുവോണം ഇത്തവണ നേരത്തെ എത്തുന്നത്. 

അത്തപ്പൂക്കളം ആഘോഷത്തിന്റെ തുടക്കമാണ്. കുട്ടിക്കാലങ്ങളില്‍ കുന്നില്‍ മുകളിലും പാടത്തും തൊടിയിലും എല്ലാം ഓടി നടന്നു പൂ പറിച്ചു കൊണ്ട് വന്നാണ് പൂക്കളം ഇട്ടിരുന്നത്. എന്നാല്‍ ഇന്ന് പൂക്കളുടെ കുറവ് കാരണം റെഡിമെയ്ഡ് പൂക്കളും കളര്‍ പൊടികളും ഉപ്പുമൊക്കെയാണ് ഇപ്പോള്‍ പൂക്കളങ്ങള്‍ തീര്‍ക്കാന്‍ ഉപയോഗിക്കുന്നത്. അല്ലെങ്കില്‍ തമിഴ്നാട്ടിലെ തോവാളയില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നും ബാംഗ്ളൂരില്‍ നിന്നും പതിവുപോലെ പൂക്കള്‍ വരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഈ പൂക്കള്‍ കടകളില്‍ നിന്നും വാങ്ങിയാണ് ഇന്ന് പൂക്കളം തീര്‍ക്കുന്നത്. 


"മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം" 

എല്ലാവര്ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍